കോട്ടയം: ആരും ഒരു പൈസ പോലും തിരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് മോഷ്ടിച്ചിട്ടില്ലെന്നും എരുമേലിയിൽ താൻ പറഞ്ഞത് തെറ്റിദ്ധാരണമൂലമാണെന്നും പി.സി.ജോർജ്. ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടുമായി നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് വാക്കുകളിൽ മലക്കംമറിഞ്ഞ് പി.സി. ജോർജ് രംഗത്തെത്തിയത്. നേരത്തെ എരുമേലിയിൽ നടന്ന ബിജെപി യോഗത്തിൽ പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റിയെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
പൂഞ്ഞാറിൽ 4.45 കോടി രൂപ പാർട്ടി ചെലവാക്കിയെന്നും അതിന്റെ കണക്ക് കാണിച്ചാൽ പാർട്ടി പ്രവർത്തകർക്ക് നാണക്കേടാകുമെന്നും ഓരോ ബൂത്തിലും 31000 രൂപ നൽകാനാവശ്യപ്പെട്ടെങ്കിലും പലർക്കും പണം ലഭിച്ചിരുന്നില്ല. സജി കുരിക്കാടിനെയാണ് ഫണ്ടിന്റെ ചുമതല ഏൽപ്പിച്ചിരുന്നതെന്നും പിസി ജോർജ് ആരോപണമുയർത്തിയിരുന്നു. ഇത് വാർത്തയായതോടെയാണ് പി.സി.ജോർജ് മലക്കംമറിഞ്ഞത്.
എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപയാണ്. എന്നാൽ തനിക്ക് അത്ര ചെലവായിട്ടില്ല. സജി കുരിക്കാട് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ്. അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല. ഇതാണ് സത്യം. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും പി.സി.ജോർജ് പറഞ്ഞു.
അതേസമയം, താൻ ബിജെപി വിടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി. തനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ലെന്നും പി.സി.ജോർജ് പറഞ്ഞു. യുഡിഎഫിനെ ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ തീരുമാനിച്ചതാണ് തന്റെ തോൽവിക്ക് കാരണമായതെന്നും ജോർജ് കൂട്ടിച്ചേർത്തു.
BJP election fund: P.C. George makes a U-turn; says no one stole anything and that his earlier statement in Erumeli was incorrect.










