ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ചരിത്രം കുറിച്ച് ചെങ്കോട്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേശീയഗീതമായ ‘വന്ദേ മാതരം’ ആദ്യമായി പൂർണമായി ആലപിച്ചു. തുടർന്ന് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചു. ‘വന്ദേ മാതരം’ രചിക്കപ്പെട്ടിട്ട് 150 വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗാനത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച ‘വന്ദേ മാതരം’ രാജ്യത്തിന്റെ ദേശീയബോധത്തിൽ ഇന്നും പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദി ദേശീയപതാക ഉയർത്തിയപ്പോൾ 21 ഗൺ സല്യൂട്ടും നടന്നു. 1721 ഫീൽഡ് ബാറ്ററി (സെറിമോണിയൽ) തദ്ദേശീയമായി നിർമിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗൺ ഉപയോഗിച്ചാണ് സല്യൂട്ട് നൽകിയത്.പതാക ഉയർത്തിയതിന് പിന്നാലെ കരസേനാ ബാൻഡ് ‘വന്ദേ മാതരം’ അവതരിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് Mi-17 ഹെലികോപ്റ്ററുകൾ ചടങ്ങ് നടന്ന വേദിക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തി. ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ ‘വന്ദേ മാതരം’ എന്ന് ആലേഖനം ചെയ്ത പതാകയും ഉണ്ടായിരുന്നു.
രാജ്യത്തെ അഭിസംബോധന ചെയ്യവെ ‘വന്ദേ മാതരം’ ചെങ്കോട്ടയിൽ ആലപിച്ചതിന്റെ ചരിത്രപ്രാധാന്യം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. “സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചെങ്കോട്ടയിൽ ‘വന്ദേ മാതരം’ മുഴങ്ങുന്നത്,” എന്ന് മോദി പറഞ്ഞു. ‘വന്ദേ മാതരം’ ആലപിച്ചതിന് പിന്നാലെയാണ് ദേശീയഗാനം ആലപിച്ചത്. ഇതോടെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ ശ്രദ്ധേയമായ ചരിത്രനിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വന്ദേ മാതരം എന്ന ഗാനത്തിന്റെ പൂർണരൂപത്തിന് അടുത്തിടെ ദേശീയഗാനത്തിന് തുല്യമായ നിയമപരിരക്ഷ നൽകിയിരുന്നു.
80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങിലും ‘വന്ദേ മാതരം’ ആലപിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ഗാനത്തിനുണ്ടായിരുന്ന പങ്കും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. “സ്വദേശി പ്രസ്ഥാനകാലത്ത് വന്ദേ മാതരം ജനകീയ ഗാനമായി മാറി,” രാഷ്ട്രപതി പറഞ്ഞു. ‘വന്ദേ മാതരത്തിന്റെ 150 വർഷങ്ങൾ: പ്രസ്ഥാനമായി മാറിയ ഒരു ഈണം’ എന്ന തലക്കെട്ടിലുള്ള സർക്കാർ കുറിപ്പ് പ്രകാരം, ‘വന്ദേ മാതരം’ എന്ന മുദ്രാവാക്യം ആദ്യമായി രാഷ്ട്രീയ മുദ്രാവാക്യമായി ഉപയോഗിച്ചത് 1905 ഓഗസ്റ്റ് 7നാണ്.
ബങ്കിംചന്ദ്ര ചാറ്റർജിയാണ് ‘വന്ദേ മാതരം’ രചിച്ചത്. പിന്നീട് ഇത് അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന നോവലിൽ ഉൾപ്പെടുത്തി. 1896ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോറാണ് ‘വന്ദേ മാതരം’ ആദ്യമായി ആലപിച്ചത്.
Vande Mataram Played For 1st Time During Independence Day Celebrations At Red Fort












