ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സാങ്കേതിക വാദങ്ങളുന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. നടപടികൾ പൂർത്തിയാകാൻ കൃത്യമായ പ്രക്രിയകൾ ആവശ്യമാണെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചില്ലെന്നും നടപടി എടുക്കുമ്പോൾ മാധ്യമങ്ങൾ അറിഞ്ഞാൽ മതിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് നിലവിൽ ഡിജിപിയുടെ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സർക്കാരിന് ഔദ്യോഗികമായി ലഭിക്കാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിക്കോ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. കേസിൽ പലർക്കും പലതരത്തിലുള്ള ധൃതിയുണ്ടാകാമെന്നും എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നവകേരള സദസ്സിനിടെ കറുത്ത കൊടി കാണിച്ച പ്രവർത്തകരെ മർദ്ദിച്ച ഗൺമാന്മാരെ രക്ഷിക്കാൻ എ.ഡി.ജി.പിയുടെ ഓഫീസിൽ വെച്ച് കേസ് ഡയറി തിരുത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. എ.ഡി.ജി.പിക്കെതിരെയുള്ള തുടർനടപടികളിൽ നിയമപരമായ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ഡി.ജി.പി നിലവിൽ ഉപദേശം തേടിയിരിക്കുകയാണ്.
VD Satheesan Defends Delay in Action Against ADGP MR Ajith Kumar










