
കേരളത്തിൽ വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം–കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായി റദ്ദാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ് പുറത്തിറങ്ങി. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020-ലെ പ്രധാന ഉത്തരവും അതിന് പിന്നാലെ വന്ന ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവുമാണ് പുതിയ സർക്കാർ റദ്ദാക്കിയത്. ഇതോടെ സിൽവർ ലൈൻ പദ്ധതിക്ക് ഔദ്യോഗികമായി റെഡ് സിഗ്നൽ വീണിരിക്കുകയാണ്.
പദ്ധതിക്കെതിരെ സമരം ചെയ്ത ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന മറ്റ് രണ്ട് തീരുമാനങ്ങൾ കൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കെ-റെയിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ പോലീസ് കേസുകളും പിൻവലിക്കാനുള്ള ശുപാർശ ആഭ്യന്തര വകുപ്പ് സമർപ്പിക്കും. കൂടാതെ, പദ്ധതിക്കായി ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച വിവാദമായ മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് സർക്കാർ കർശന നിർദ്ദേശം നൽകി.
VD Satheesan government officially cancels SilverLine project; orders removal of K-Rail survey stones














