
നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറായി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്തെ രാജ്ഭവനിലെത്തി ഗവർണർക്ക് ഇരുപതംഗ മന്ത്രിമാരുടെ പട്ടിക ഔദ്യോഗികമായി കൈമാറി. നാളെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഇരുപത് മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനങ്ങളിലൊന്നാണ് ഈ മന്ത്രിപ്പട്ടികയെന്നും പ്രധാന നേതാക്കളുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഇത് തയ്യാറാക്കിയതെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പുതിയ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നും ഘടകകക്ഷികളിൽ നിന്നുമുള്ള പ്രമുഖ നേതാക്കൾ ഇടംപിടിച്ചിട്ടുണ്ട്. വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, മോൻസ് ജോസഫ്, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എന്നിവരാണ് ഇരുപതംഗ മന്ത്രിമാരുടെ പട്ടികയിലുള്ളത്. സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്.
പരിമിതമായ അവസരങ്ങൾ ഉള്ളതിനാൽ അർഹതപ്പെട്ട ഒരുപാട് പേരെ മന്ത്രിസഭയിലേക്ക് ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തുറന്നുപറഞ്ഞു. എങ്കിലും മുന്നണിയിലെ എല്ലാ വിഭാഗങ്ങളെയും കൃത്യമായി പരിഗണിച്ചുകൊണ്ടാണ് പട്ടിക രൂപീകരിച്ചിരിക്കുന്നത്. രാജ്ഭവന്റെ കർശന നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള വിപുലമായ ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തിയായി വരികയാണ്.
VD Satheesan submits final list of 20 ministers to Governor; swearing-in ceremony tomorrow












