
കേരളത്തിൽ പുതിയതായി അധികാരമേറ്റ വി.ഡി. സതീശൻ മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഒദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ഉടൻ താമസം മാറും. തൊട്ടടുത്തുള്ള പമ്പാ ഹൗസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു വാങ്ങിയതാണ്. കാബിനറ്റിലെ മുതിർന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി താൻ മുൻപ് മന്ത്രിയായിരുന്ന കാലത്ത് താമസിച്ചിരുന്ന ലിൻഡ്‌ഹേഴ്സ്റ്റ് ബംഗ്ലാവിലേക്ക് മടങ്ങിയെത്തും. മന്ത്രി ഷിബു ബേബി ജോണിന് കവടിയാറിലെ എസെൻഡൻ ബംഗ്ലാവ് അനുവദിച്ചത് ഒരു നോസ്റ്റാൾജിക് മടക്കമായി. അച്ഛൻ ബേബി ജോൺ മന്ത്രിയായിരുന്ന കാലത്ത് താൻ കളിച്ചു വളർന്ന ഈ വസതി ഷിബു ബേബി ജോൺ പ്രത്യേകം ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു.
മറ്റു പ്രമുഖ മന്ത്രിമാരായ സണ്ണി ജോസഫിന് അശോക ബംഗ്ലാവും, കെ. മുരളീധരന് വഴുതക്കാട്ടെ സാനഡുവും അനുവദിച്ചു. കന്റോൺമെന്റ് ഹൗസ് പരിസരത്തെ കാവേരിയിൽ എ.പി. അനിൽകുമാറും, നിളയിൽ പി.സി. വിഷ്ണുനാഥും, ഗ്രേസിൽ റോജി എം. ജോണും, ഗംഗയിൽ ടി. സിദ്ധിഖും താമസമാക്കും. മന്ത്രി എം. ലിജുവിന് രാജ്ഭവന് സമീപമുള്ള അജന്താ ബംഗ്ലാവാണ് നൽകിയിരിക്കുന്നത്. പ്രശാന്തിൽ കെ.എ. തുളസിയും, തൈക്കാട് ഹൗസിൽ ബിന്ദുകൃഷ്ണയും താമസിക്കും. കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ഒ.ജെ. ജനീഷിന്, മുൻപ് പല മന്ത്രിമാരും അന്ധവിശ്വാസങ്ങൾ കാരണം ഒഴിവാക്കിയിരുന്ന മൻമോഹൻ ബംഗ്ലാവാണ് അനുവദിച്ചിരിക്കുന്നത്. യു.ഡി.എഫിലെ മറ്റ് മന്ത്രിമാരായ എൻ. ഷംസുദീൻ (നെസ്റ്റ്), കെ.എം. ഷാജി (പൗർണ്ണമി), പി.കെ. ബഷീർ (ഉഷസ്), അബ്ദുൾ ഗഫൂർ (കവടിയാർ ഹൗസ്), മോൻസ് ജോസഫ് (പെരിയാർ), സി.പി. ജോൺ (രോസ് ഹൗസ്) എന്നിവർക്കും വസതികൾ നിശ്ചയിച്ചു. പൊതുഭരണ വകുപ്പിന്റെ പക്കലുള്ള വസതികൾ തികയാതെ വന്നതോടെ മന്ത്രി അനൂപ് ജേക്കബിനായി വാടക വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
അതേസമയം, മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വലിയൊരു തുക വേണ്ടിവരുമെന്നാണ് ടൂറിസം, പൊതുഭരണ വകുപ്പുകൾ വ്യക്തമാക്കുന്നത്. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള വസതികളുടെ അറ്റകുറ്റപ്പണികൾക്കായി 3.96 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ധൂർത്ത് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച പുതിയ സർക്കാരിന്റെ ഈ ചെലവിടൽ ചർച്ചയായേക്കുമെങ്കിലും, ഈ കണക്കുകൾ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് തയ്യാറാക്കിയതാണെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ വാടകവീട്ടിലാണ് കഴിയുന്നത്. വി.ഡി. സതീശൻ ഒഴിഞ്ഞ കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക ഓഫീസാക്കി മാറ്റാനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്.
VDS Cabinet Ministers Allotted Official Residences; CM Satheesan to Move into Cliff House












