
ന്യൂഡൽഹി: സിഖ് ഭീകരസംഘടന ‘ബബ്ബർ ഖൽസ’യിലെ 5 പേരുടെ തലയ്ക്ക് എൻഐഎ വിലയിട്ടു. പഞ്ചാബിൽ ഒട്ടേറെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കൊടുംഭീകരൻ ഹർവിന്ദർ സിങ് സന്ധു (റിൻഡ), ലഖ്ബീർ സിങ് സന്ധു (ലൻഡ) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ വീതവും മറ്റു 3 പേരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർ ആയുധ, ലഹരിമരുന്ന് കള്ളക്കടത്തിന്റെയും ഭാഗമാണെന്ന് എൻഐഎ ചൂണ്ടിക്കാട്ടി.
എൻഐഎ 10 ലക്ഷം രൂപ വിലയിട്ട പിടികിട്ടാപ്പുള്ളി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്.
വിവിധയിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെയുണ്ടായ ആക്രമണവും ഭീഷണികളും അന്വേഷിക്കുന്ന എൻഐഎ സംഘം അടുത്ത മാസം കാനഡ സന്ദർശിക്കാനിരുന്നതാണ്. എന്നാൽ പുതിയ സാഹചര്യം കണക്കിലെടുത്ത് ഈ യാത്ര മാറ്റിവച്ചേക്കുമെന്നാണു വിവരം.














