ഹൃദായാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ വിടവാങ്ങി

കോട്ടയം: ഹൃദായാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.40-ഓടെയാണ് അന്ത്യം. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളാണ്.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ഇതേത്തുടർന്ന് രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തി. ആന്‍ മരിയയുമായി കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് അന്ന് രണ്ടു മണിക്കൂര്‍ 39 മിനിറ്റില്‍ ഇടപ്പള്ളിയെത്തിയത് വാര്‍ത്തയായിരുന്നു.

ജൂലൈയിലാണ് ആൻ മരിയയെ കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. കാരിത്താസിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിക്കുകയും ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് കരളിന്റെയും മറ്റും പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

സംസ്‌കാരം ഞായാഴ്‌ച രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.