വഴക്കു പറഞ്ഞതിന് അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്റെ ശ്രമം; മുളകു പൊടി കലക്കി മുഖത്തൊഴിച്ചു, തലയിൽ കുത്തി

തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു.

പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

പൊലീസ് പറയുന്നത് ഇങ്ങനെ: അച്ഛൻ മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളിൽ കിടക്കുകയായിരുന്നു. ഈ സമയം മകൻ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങുന്നുണ്ടായിരുന്നു. അൽപസമയത്തിനു ശേഷം മകൻ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. സുഹൃത്ത് ടീഷർട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.

‌ഇതിനിടയിൽ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പൊലീസ് വരുന്നതു കണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Summary: Teen boy attempts to kill father, makes suicide bid fearing arrest

More Stories from this section

family-dental
witywide