‘ടീം യുഡിഎഫിന്‌റെ വിജയം’; പുതുപ്പള്ളി ചരിത്രത്തിലെ പുതിയ അധ്യായമെന്ന് വിഡി സതീശന്‍

പുതുപ്പള്ളിയില്‍ കണ്ടത് കേരള ജനതയുടെ വികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാണ്ടി ഉമ്മന് കിട്ടിയത് കേരളത്തിന്റെ മുഴുവന്‍ പിന്തുണയാണ്. പുതുപ്പള്ളിയിലേത് ടീം യുഡിഎഫിന്‌റെ വിജയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റി അറിയപ്പെടുന്ന ഒരു സിപിഐഎം നേതാവിനെ നിയമിച്ചു. ഗണേഷ് കുമാര്‍ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞു. പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. സ്വന്തം വകുപ്പില്‍ ഇങ്ങനെയൊരുകാര്യം നടന്നത് അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് സ്ഥാനത്ത് ഇരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പാർട്ടിയിലാരുമില്ല എന്നതാണ് ഇന്ന് സിപിഐഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നാണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഇന്നലെ അതു മാറ്റിപറഞ്ഞു. മലക്കം മറിയാന്‍ വിദഗ്ധനാണ് അദ്ദേഹം. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ കുഴലൂത്തുകാരനായി മാറിയെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കേരള രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായമാണ് യുഡിഎഫ് തുറക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത്രയും വലിയ വിജയം നല്‍കിയ ജനങ്ങളുടെ മുന്നില്‍ തലകുനിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.

More Stories from this section

family-dental
witywide