“30 ദിവസം അഭിനയിച്ചിട്ട് ഒരു രൂപ പ്രതിഫലം നൽകിയില്ല, ഭർത്താവ് മരിച്ച് കഷ്ടപ്പെടുന്ന സമയമായിരുന്നു”

സിനിമയിലെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി സോണിയ മൽഹാർ. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാതിരുന്നതിനാൽ തനിക്ക് ധാരാളം അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഒരു സിനിമയിൽ 30 ദിവസം അഭിനയിച്ചിട്ട് യാതൊരു പ്രതിഫലവും നൽകിയില്ലെന്നും സോണിയ പറഞ്ഞു.

”ഞാനൊരു വലിയ ആര്‍ട്ടിസ്റ്റാണെന്നൊന്നും അവകാശപ്പെടുന്നില്ല. മുപ്പത് ദിവസം അഭിനയിച്ചിട്ട് മൂന്ന് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ട് ഒരു രൂപ പോലും ഇതുവരെ തന്നിട്ടില്ല. രാജ് ഭവനില്‍ ജോലിയുള്ളയാളാണ് ആ സിനിമ സംവിധാനം ചെയ്തത്. ഞാന്‍ ആ സിനിമയിലെ കേന്ദ്രകഥാപാത്രമായിരുന്നു. ആ സിനിമയുടെ പേരില്‍ 10 വര്‍ഷം നീണ്ട സൗഹൃദം നഷ്ടമായി. അതിന്റെ നിര്‍മാതാവ് എന്റെ സുഹൃത്തായിരുന്നു. എന്റെ ഭര്‍ത്താവ് മരണപ്പെട്ട സമയമായിരുന്നു അത്. വാടക പോലും കൊടുക്കാനില്ലാത്ത സമയമായിരുന്നു. കരാറുണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ പേരില്‍ അഭിനയിച്ചു പോയതാണ്. ഞാന്‍ കൂടെ കിടക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ അവസരം ലഭിക്കുമായിരുന്നു.

പാലക്കാട് വാസവദത്ത എന്ന സിനിമ ചെയ്യാനായി 7000 രൂപ പെട്രോളടിച്ച് പോയി. രാത്രി 11 മണിവരെ കഥ പറഞ്ഞു. നിങ്ങള്‍ പരിശോധിച്ച് നോക്കൂ, ആ സിനിമയില്‍ എന്റെ ചിത്രം ഉപയോഗിച്ചാണ് ആദ്യം പോസ്റ്റര്‍ അടിച്ചത്. നല്ല കഥയായിരുന്നു. ഒരു ദിവസം സംവിധായകന്‍ ഫോണ്‍ വിളിച്ച് പറഞ്ഞു, സോണിയ ആ സിനിമയ്ക്ക് പറ്റില്ലെന്ന്. എനിക്ക് പകരം ഇനിയയെയാണ് കാസ്റ്റ് ചെയ്തത്. ഇനിയ പിന്നീട് പിന്‍മാറി എന്നാണ് തോന്നുന്നത്. ആ സിനിമ പിന്നീട് നടന്നില്ല.

സിനിമ ചെയ്യാന്‍ വരുന്ന നിര്‍മാതാവിന് ശരീരം കൊടുക്കാക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. ഒലിപ്പിക്കാന്‍ നില്‍ക്കുന്നവരെ ബ്ലോക്ക് ചെയ്യും. ആടു ജീവിതം സിനിമ ഹിറ്റായില്ലേ. സിനിമയിലെ പെണ്ണുങ്ങളുടെ ജീവിതം യഥാര്‍ഥത്തില്‍ ആടുജീവിതമാണ്. ഒരുപാട് വൃത്തികേടുകള്‍ ചെയ്യുന്നവരുണ്ട്. പ്രസവിച്ച സ്ത്രീകളാണെങ്കില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ടോ എന്നറിയാന്‍ വയറിന്റെ ഫോട്ടോ വേണം എന്ന് പറയുന്നവരുണ്ട്,”