
ദില്ലി: കോൺഗ്രസ് പ്രകടന പത്രികക്കെതിരെ ഇന്നലെ നടത്തിയ വിമർശനത്തിന്‍റെ തോത് കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിടുന്നതും ലീഗിന്‍റെ താല്‍പര്യങ്ങൾ മാത്രമുള്ളതുമാണ് കോൺഗ്രസിന്‍റെ പ്രകടന പത്രികയെന്നാണ് പ്രധാനമന്ത്രി ഇന്ന് വിമര്‍ശിച്ചത്. ന്യൂനപക്ഷ പ്രീണനമെന്ന ആക്ഷേപം ഇന്നത്തെ റാലികളിലും മോദി ആവര്‍ത്തിച്ചു. ലീഗ് നിയന്ത്രണത്തിലാണ് കോണ്‍ഗ്രസെന്ന ആക്ഷേപമാണ് മോദി ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ പ്രധാനമന്ത്രി വിമര്‍ശനം കടുപ്പിക്കുമ്പോള്‍ കോൺഗ്രസ് പ്രകടനപത്രിക ഓരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണെന്നാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. ഇതിനൊപ്പം തന്നെ പൊതുജനാഭിപ്രായങ്ങളും ഇക്കാര്യത്തിൽ രാഹുൽ തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളുിലൂടെയോ ഇ മെയില്‍ വഴിയോ അഭിപ്രായം അറിയിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിനായി കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുന്ന പദ്ധതികളെ പ്രധാനമന്ത്രിയടക്കം വിമര്‍ശിക്കുമ്പോള്‍ ബി ജെ പിയുടെ തനി നിറം പുറത്തായെന്നും കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായമാകുന്നയിടങ്ങളിലടക്കം പ്രകടനപത്രിക സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് പൊതുജന പ്രതികരണം തേടിയുള്ള കോണ്‍ഗ്രസ് നീക്കം.
Battle with pm modi and rahul gandhi on congress election manifesto 2024 lok sabha election latest news














