
ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) രൂക്ഷമായ ആക്രമണം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് 230 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സഖ്യം വിജയിക്കുമെന്നും കേന്ദ്രത്തിലെ അടുത്ത സർക്കാരിൻ്റെ ഭാഗമാകാൻ എഎപി ഉണ്ടാകുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.
“ജയിൽ മോചിതനായതിന് ശേഷം ഞാൻ തിരഞ്ഞെടുപ്പ് വിദഗ്ധരുമായും ജനങ്ങളുമായും സംസാരിച്ചു, ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുന്നില്ലെന്ന് മനസ്സിലാക്കി,” അദ്ദേഹം പറഞ്ഞു.
ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബിജെപിയുടെ ലോക്‌സഭാ സീറ്റുകൾ കുറയുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഒരു സംസ്ഥാനത്തും പാർട്ടിയുടെ സീറ്റുകളുടെ എണ്ണം വർദ്ധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ബിജെപിക്ക് 220-230 സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്നാണ് എൻ്റെ വിശകലനം, രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത് അങ്ങനെയാണ്. ജൂൺ 4 ന് മോദി സർക്കാർ രൂപീകരിക്കില്ല,” കെജ്രിവാൾ കൂട്ടിച്ചേർത്തു.










