‘ഞാൻ എസ്എഫ്ഐയുടെ ക്രൂരപീഡനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി; കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്നു’

എസ്എഫ്ഐയുടെ മർദനത്തിൽ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാൻ ഫിലിപ്പ്. എഴുപതുകളിൽ കെഎസ്‌യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയാകേണ്ടിവന്നുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ തന്ന താഴേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടാകാൻ കാരണമായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്നത് ആ അപകടത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വിശദീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഡിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്.
സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.

More Stories from this section

family-dental
witywide