സാംബിയയില്‍ കോളറ മരണം 600 കടന്നു; 3.5 ടണ്‍ മാനുഷിക സഹായം അയച്ച് ഇന്ത്യ

സാംബിയ: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ കോളറ ബാധിച്ച് 600 ലധികം പേര്‍ മരിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യ മാനുഷിക സഹായം അയച്ചു. ഏകദേശം 3.5 ടണ്‍ ഭാരമുള്ള സഹായ വസ്തുക്കളില്‍ ജലശുദ്ധീകരണ വിതരണങ്ങള്‍, ക്ലോറിന്‍ ഗുളികകള്‍, ഒ.ആര്‍.എസ് പാക്കറ്റുകള്‍ അടക്കം നിരവധി അവശ്യ സാധനങ്ങളുണ്ട്.

2023 ഒക്ടോബര്‍ മുതല്‍ 600-ഓളം പേര്‍ കൊല്ലപ്പെടുകയും 15,000-ത്തിലധികം പേര്‍ക്ക് കോളറ ബാധിക്കുകയും ചെയ്ത ചരിത്രത്തിലെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയാണ് സാംബിയ അഭിമുഖീകരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

സാംബിയയിലെ 10 പ്രവിശ്യകളില്‍ ഒമ്പതിലും കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ബഹുഭൂരിപക്ഷവും ഏകദേശം 3 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ലുസാക്കയിലാണ്. ഇവിടെ അധികാരികള്‍ നാഷണല്‍ ഹീറോസ് സ്റ്റേഡിയത്തിന് പുറത്ത് ഒരു താല്‍ക്കാലിക ചികിത്സാ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

ഗവണ്‍മെന്റ് ഒരു കൂട്ട വാക്‌സിനേഷന്‍ പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. സാംബിയയിലുടനീളമുള്ള കമ്മ്യൂണിറ്റികള്‍ക്ക് അധികൃതര്‍ പ്രതിദിനം 2.4 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം നല്‍കുന്നുണ്ട്. രാജ്യവ്യാപകമായി പൊതുജന ബോധവല്‍ക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഈ വഷളായ സാഹചര്യത്തെ നേരിടാന്‍ വിരമിച്ച ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും രാജ്യത്തിന് അണിനിരത്തേണ്ടി വന്നിട്ടുണ്ട്.

അതേസമയം, കനത്ത മഴ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജല ലഭ്യതയ്ക്കടക്കം കനത്ത വെല്ലുവിളിയാകുന്നുണ്ട്.

കോളറയുടെ മരണനിരക്ക് സാധാരണയായി 1 ശതമാനത്തില്‍ താഴെയാണെങ്കിലും ഇവിടെ ഇപ്പോഴിത് 4 ശതമാനമാണ്. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടായ യുനിസെഫ് ഇതിനെ ‘വിനാശകരമായ ഉയര്‍ന്ന സംഖ്യ’ എന്നാണ് വിശേഷിപ്പിച്ചത്.

More Stories from this section

family-dental
witywide