
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ, വയനാടിന് ഏറ്റവും മികച്ചത് നൽകുമെന്ന് പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. വയനാട്ടിൽ മത്സരിക്കാൻ തനിക്ക് യാതൊരു പരിഭ്രാന്തിയുമില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ പങ്കെടുത്തു.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ മണ്ഡലമായിരുന്നു റായ്ബറേലി. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.
ഉത്തർപ്രദേശിലെ മറ്റൊരു കുടുംബ കോട്ടയായ അമേഠി ഇതിനകം കോൺഗ്രസിൻ്റെ കൈകളിൽ തിരിച്ചെത്തി, ദീർഘകാലമായി ഗാന്ധി കുടുംബത്തിൻ്റെ സഹായിയായ കെ.എൽ. ശർമ്മ ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് അമേഠിയിൽ വിജയിച്ചത്.















