പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ. ജോയ് വിടവാങ്ങി

ചെന്നൈ: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2:30ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ടെക്‌നോ സംഗീതജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണമീനിന്റെ ചേലൊത്ത പെണ്ണാളെ, കസ്തൂരി മാന്‍മിഴി, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍, കാലിത്തൊഴുത്തില്‍ പിറവനെ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ പലതും ജോയിയിലൂടെ പിറവിയെടുത്തവയാണ്.

1975ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 1969 ലായിരുന്നു ഇത്. ശേഷം ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി കീബോര്‍ഡ് വായിക്കുന്ന വിധത്തില്‍ തിരക്കുള്ള വ്യക്തിയായും അദ്ദേഹം മാറി.

അര നൂറ്റാണ്ടോളം നീണ്ടു നിന്ന സംഗീയയാത്രയാണ് കെ ജെ ജോയിയുടേത്. പതിനെട്ടാം വയസുമുതല്‍ പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജോയ് 500ലധികം സിനിമകള്‍ക്ക് സഹായിയായിരുന്നു. കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

12 ഹിന്ദി ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍, മദന്മോഹന്‍, ബാപ്പി ലഹരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീത മാന്ത്രികര്‍ക്ക് ഒപ്പവും ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബുധനാഴ്ച ചെന്നൈയില്‍ ആണ് സംസ്‌കാരം.

famous musician KJ Joy passed away