അങ്ങനെയങ്ങ് ഭരിക്കാമെന്ന് കരുതിയോ!ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നു, വലതുപക്ഷം പിന്താങ്ങി; ഫ്രാൻസിൽ സർക്കാർ വീണു

പാരിസ്: ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായി. 1962 ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സര്‍ക്കാര്‍ നിലം പതിക്കുന്നത്. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് മൂന്ന് മാസം മുന്‍പ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ബാര്‍ണിയക്ക് സ്ഥാനം തെറിച്ചത്.

ഇടത് എന്‍ എഫ് പി മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 331 എം പിമാരാണ് പിന്തുണച്ചത്. മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. 288 വോട്ടുകളായിരുന്നു അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്.

അവിശ്വാസ പ്രമേയം പാസായതോടെ ബാര്‍ണിയ ഉടന്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ കണ്ട് രാജി കൈമാറും. അടുത്ത വര്‍ഷത്തെ ചെലവുചുരുക്കല്‍ ബജറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍ക്കാര്‍ താഴെ വീഴുന്നതിലേക്ക് വഴിവച്ചത്. ഈ ആഴ്ച തന്നെ സാമൂഹ്യ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ നടന്ന വോട്ടെടുപ്പിനെ ബാര്‍ണിയ സര്‍ക്കാര്‍ അതിജീവിച്ചിരുന്നു. 1962 ല്‍ പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലിന്റെ കീഴില്‍ ജോര്‍ജ്ജ് പോംപിഡോയുടെ സര്‍ക്കാരാണ് ഇതിനുമുന്‍പ് അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് വീണത്.

no confidence motion passed, French government faces crisis

Also Read

More Stories from this section

family-dental
witywide