ജനസാഗരമായി വത്തിക്കാന്‍…ചരിത്രത്തിലെ ആദ്യ അമേരിക്കന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ തുടങ്ങി

വത്തിക്കാന്‍ സിറ്റി : ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് തുടക്കം. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നര) ആണ് ചടങ്ങുകള്‍ ആരംഭിച്ചത്. രണ്ടുമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ചടങ്ങാണിത്. മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിലെ ഏറ്റവും ധന്യമായ മൂഹൂര്‍ത്തം അധികാരചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും അണിയിക്കലാണ്.

ചടങ്ങുകള്‍ക്ക് മുന്നോടിയായി ഞായറാഴ്ച പുലര്‍ച്ചെ പതിനായിരക്കണക്കിന് ആളുകള്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ എത്തി. വിവിധ രാജ്യങ്ങളിലെ ഉന്നതരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വീക്ഷിക്കാനും അമേരിക്കയെ പ്രതിനിധീകരിച്ചും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കെടുക്കുന്നുണ്ട്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ കണ്ട അവസാന വിദേശ ഉദ്യോഗസ്ഥരില്‍ ഒരാളായ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ശനിയാഴ്ച റോമിലെത്തി മുന്‍ മാർപാപ്പയുടെ ശവകുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഷിക്കാഗോയില്‍ ജനിച്ച ലിയോയെ ആദരിക്കുന്ന യുഎസ് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത് വാന്‍സാണ്.

പുലര്‍ച്ചെ മുതല്‍, പുരോഹിതന്മാര്‍ കുര്‍ബാനയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പോപ്പ്‌മൊബൈലിലെ പിയാസയിലൂടെ തന്റെ ആദ്യ പര്യടനം നടത്തിക്കൊണ്ടാണ് ലിയോ മാർപാപ്പ ദിവസം ആരംഭിക്കുന്നത്.

ആഗോള കത്തോലിക്കാ സഭയുടെ 267ാം മാര്‍പാപ്പയായി 69-കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മെയ് 9 നാണ് കര്‍ദിനാളുമാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുത്തത്.

Also Read

More Stories from this section

family-dental
witywide