പങ്കാളിയെ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്യുന്നത് വിവാഹമോചനത്തിന് കാരണമാകും: ബോംബെ ഹൈക്കോടതി

മുംബൈ: പങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നത് ക്രൂരതയാണെന്നും വിവാഹമോചനത്തിന് സാധുവായ കാരണമാണെന്നും ബോംബെ ഹൈക്കോടതി. ദമ്പതികളുടെ വിവാഹംവേര്‍പെടുത്തി കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസ് ആര്‍ എം ജോഷി നിര്‍ണായക നിലപാടെടുത്തത്.

ആത്മഹത്യ ചെയ്ത് തന്നെയും കുടുംബത്തെയും ജയിലിലടയ്ക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായി ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഹിന്ദു വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് ക്രൂരതയാണെന്ന് കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ ഭാര്യ നല്കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണായക വിധി.