ഭുവനേശ്വർ: ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ (Agni-1) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്ച ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനിക കമാൻഡായ ‘സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ’ മേൽനോട്ടത്തിലായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും പരീക്ഷണത്തിലൂടെ കൃത്യമായി വിലയിരുത്താനും ഉറപ്പുവരുത്താനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന അഗ്നി-1 മിസൈൽ ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണ്. രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധ ശേഷിയും സമാധാനാന്തരീക്ഷം നിലനിർത്താനുള്ള സജ്ജതയും വീണ്ടും തെളിയിക്കുന്നതാണ് ഈ വിജയകരമായ വിക്ഷേപണം. അതേസമയം, ഈ മാസമാദ്യം ഇന്ത്യ ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം തകർക്കാൻ ശേഷിയുള്ള അത്യാധുനിക ‘എംഐആർവി’ (MIRV) സാങ്കേതികവിദ്യയോട് കൂടിയ ദീർഘദൂര അഗ്നി മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് അഗ്നി-1 മിസൈലിന്റെ പരീക്ഷണവും പൂർത്തിയായിരിക്കുന്നത്.
Agni-1 missile adds strength to the defense sector; Test successfully completed













