നിയമസഭ തിരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വിധിയെഴുത്ത് 23 ന്

ചെന്നൈ/കൊൽക്കത്ത: നിയമസഭ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും ഇന്ന് കലാശക്കൊട്ട്.

ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന തമിഴ്‌നാട്ടിൽ 39 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. അവസാന വട്ട വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. അതിനിടെ വോട്ടിനായി പണം നല്‍കാനൊരുങ്ങിയെന്ന പരാതിയില്‍ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. തമിഴ്നാട്ടില്‍ ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളില്‍ ആണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളില്‍ എസ്‌ഐആർ നടപടികള്‍ക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. വടക്കൻ ബംഗാളിലെ ഈ മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ റാലി നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് ഉണ്ട്.

വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലങ്ങൾ നിശബ്ദ പ്രചാരണത്തിൻ്റെ ഘട്ടത്തിലേക്ക് കടക്കും. ഏപ്രിൽ 23-ന് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളും പോളിംഗ് സാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.

Assembly elections: Campaigning in Tamil Nadu and West Bengal to end today

More Stories from this section

family-dental
witywide