പട്നയിൽ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; അടിയന്തര ലാൻഡിംഗ്, 164 യാത്രക്കാർ സുരക്ഷിതർ, ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

പട്ന: ഡൽഹിയിൽ നിന്നും 164 യാത്രക്കാരുമായി ബിഹാർ തലസ്ഥാനമായ പട്നയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ലാൻഡിംഗിനിടെ പക്ഷിയിടിച്ചു. ജയപ്രകാശ് നാരായൺ വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ 7.43-നാണ് സംഭവം. അടിയന്തര ലാൻഡിംഗ് പ്രോട്ടോക്കോൾ പ്രകാരം ഫയർഫോഴ്സ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ റൺവേയിൽ സജ്ജമാക്കിയിരുന്നെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ പൈലറ്റിന് സാധിച്ചു. ഒരു ആഴ്ചയ്ക്കിടെ പട്നയിൽ എയർ ഇന്ത്യ വിമാനത്തിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ പക്ഷിയിടി അപകടമാണിത്.

റൺവേയിലേക്ക് അടുക്കുന്നതിനിടെ വിമാനത്തിൻ്റെ വലതുവശത്തെ ടർബൈനിൽ പക്ഷിയിടിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു. ലാൻഡിംഗിന് ശേഷം എൻജിനീയർമാർ നടത്തിയ വിശദമായ പരിശോധനയിൽ പക്ഷിയിടിച്ചതായി സ്ഥിരീകരിച്ചെങ്കിലും എഞ്ചിന് മറ്റ് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തുടർന്ന് ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിന് തിരിച്ച് ഡൽഹിയിലേക്ക് പറക്കാൻ അനുമതി നൽകി. എന്നാൽ ഈ മടക്ക സർവീസ് (AI 1852) ഒന്നേകാൽ മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. രാവിലെ 8.45-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10.09-നാണ് 160 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആർ.ജെ.ഡി രാജ്യസഭാ എം.പി മനോജ് ഝാ, വിമാനം വൈകിയതിനെ തുടർന്ന് ഉച്ചയ്ക്കുള്ള മറ്റൊരു എയർ ഇന്ത്യ സർവീസിലേക്ക് യാത്ര മാറ്റുകയായിരുന്നു.

വിമാനത്താവള പരിസരത്ത് പക്ഷികളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം വർദ്ധിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച റൺവേയിൽ നടത്തിയ പതിവ് പരിശോധനയിൽ ഒന്നരക്കിലോയോളം തൂക്കം വരുന്ന വവ്വാലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് മുൻപ് ഓഗസ്റ്റ് 17-നും സമാനമായ രീതിയിൽ ഇവിടെ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിക്കുകയും, രണ്ട് ദിവസത്തേക്ക് സർവീസ് തടസ്സപ്പെടുകയും ചെയ്തിരുന്നു.

മൺസൂൺ കാലത്ത് റൺവേയ്ക്ക് ഇരുവശവുമുള്ള പുല്ലുകൾ വേഗത്തിൽ വളരുന്നതും, ഇവ വെട്ടുമ്പോൾ പുറത്തുവരുന്ന പ്രാണികളെ തിന്നാൻ പക്ഷികൾ കൂട്ടത്തോടെയെത്തുന്നതുമാണ് അപകടങ്ങൾ കൂടാൻ കാരണം. വിമാനത്താവളത്തിന് ചുറ്റുമുള്ള ഫുൽവാരിഷെരീഫ് പ്രദേശത്തെ ഇറച്ചിക്കടകളും പക്ഷികളെ വൻതോതിൽ ആകർഷിക്കുന്നുണ്ട്. നിലവിൽ പക്ഷികളെ ഓടിക്കാൻ വിമാനത്താവള അതോറിറ്റി തോക്കുകളും പടക്കങ്ങളുമായി പ്രത്യേക ജീവനക്കാരെ റൺവേയിൽ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പക്ഷിയിടി അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണെന്ന് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഏവിയേഷൻ നിയമപ്രകാരം വിമാനത്താവളങ്ങളിൽ കർശനമായ വന്യജീവി അപകട നിവാരണ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ടെങ്കിലും പട്നയിലെ വർദ്ധിച്ചുവരുന്ന അപകടങ്ങളിൽ വിമാനത്താവള ഡയറക്ടർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Bird hits Air India plane in Patna; emergency landing, 164 passengers safe, second incident in a week

More Stories from this section

family-dental
witywide