കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെ രാജ്യ തലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ സിജെപിയെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കോക്രോച്ച് ജനതാ പാർട്ടി വക്താക്കളുമായി ചർച്ച നടത്തും. സിജെപി ഭാരവാഹികൾ ഇതിനകം തന്നെ സമരപന്തലിൽ നിന്ന് ചർച്ചയ്ക്കായി പുറപ്പെട്ടു കഴിഞ്ഞു. സിജെപി ഡൽഹിയിൽ നിരന്തര സമരം തുടങ്ങിയിട്ട് 30 ദിവസം പിന്നിട്ടപ്പോഴാണ് കേന്ദ്രം ചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. ഇനി പ്രതിഷേധം എങ്ങിനെ മുന്നോട്ട് പോകണം എന്ന തീരുമാനത്തിലേക്ക് സിജെപി എത്തുക ചർച്ചയിൽ ഉണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതിഷേധത്തിൽ നിന്ന് വിജയം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പാറ്റകൾ.
ഇന്ന് രാവിലെ മുതൽ ആയിരകണക്കിന് ആളുകൾ അണിനിരന്നതോടെ ഡൽഹിയുടെ പ്രധാനപാതകൾ എല്ലാം തന്നെ സ്തംഭിച്ചു. അതേസമയം, ഇപ്പോഴും വിദ്യാർഥികളടക്കം ജന്തർമന്തറിലേക്ക് ഒഴുകിയെത്തുകയാണ്. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ഡൽഹി പൊലീസ് ലാത്തിച്ചാർജ് നടത്തിയത് നിരവധി തവണയാണ്. ഇതിനിടെ നിരാഹാര സമരം അവസാനിപ്പിക്കാൻ ഉപാധികളുമായി സോനം വാങ്ചുക് രംഗത്തെത്തി.
അതേസമയം, സഫ്ദർജംഗ് ആശുപത്രിയിൽ നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യ ഗീതാഞ്ജലി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹർജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരിഗണിക്കും.
Centre invites ‘Cockroach Janata Party’ for talks.










