
മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത് പിന്നീട് കളമശ്ശേരി പോലീസിന് കൈമാറിയ കേസാണിത്. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 23-ന് പരിഗണിക്കും. അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ഇയാളെ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു.
നാളെ ഉച്ചയ്ക്ക് 12 മണിവരെ 24 മണിക്കൂർ നേരത്തേക്കാണ് ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മദ്യക്കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ നേരത്തെ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യ ശേഖരമാണ് എക്‌സൈസ് പിടിച്ചെടുത്തത്.
വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയ പ്രോസിക്യൂഷൻ, 2025-ൽ ആന്റോ അഗസ്റ്റിൻ നികുതി അടച്ച രേഖകൾ കോടതിയിൽ ഹാജരാക്കി. ഇത്രയധികം വിദേശമദ്യം എന്തിന് സൂക്ഷിച്ചു, ഇതിന്റെ ഉറവിടം എന്താണ്, നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
Defamation Case Against CM: Anto Augustine Files Anticipatory Bail; Remanded to Excise Custody in Liquor Case











