മെട്രോമാന്‍റെ അതിവേഗ ബദൽ റെയിൽപാതയ്ക്ക് സതീശൻ സർക്കാർ പച്ചക്കൊടി കാട്ടിയേക്കും; സെക്രട്ടേറിയേറ്റിലെത്തി ശ്രീധരൻ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ ബദൽ റെയിൽപാത നിർദേശത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് സൂചന. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ഇ. ശ്രീധരനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ നടന്നത്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. നിലവിലെ മറ്റ് പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടായത്. പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലിയും പങ്കെടുത്ത ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തുടർചർച്ചകൾ നടത്താൻ തീരുമാനമായി. രണ്ടാഴ്ചയ്ക്കകം മന്ത്രിസഭ ഇതിൽ അന്തിമ തീരുമാനമെടുക്കും.

മുൻ പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിൽ സിൽവർ ലൈനിന് ബദലായാണ് ഇ. ശ്രീധരൻ പുതിയ അതിവേഗ പാതയെന്ന നിർദേശം മുന്നോട്ടുവെച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ തീരുമാനമെടുത്തിരുന്നു. പ്രായോഗികമല്ലാത്തതും വ്യക്തമായ ഡിപിആർ ഇല്ലാത്തതുമായതിനാലാണ് കെ റെയിൽ വേണ്ടെന്നുവെച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളത്തിന്റെ അതിവേഗ യാത്രാ സാധ്യതകൾ അടഞ്ഞിട്ടില്ലെന്നും യുഡിഎഫ് സബ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ അതിവേഗ ഇടനാഴി (സ്പീഡ് കൊറിഡോർ) സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇ. ശ്രീധരന്റെ റിപ്പോർട്ട് സർക്കാർ ഗൗരവമായി പരിഗണിക്കുന്നത്.

E Sreedharan’s alternative high-speed rail proposal gets positive nod from Satheesan government

More Stories from this section

family-dental
witywide