
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പ്രസംഗത്തെ പൂർണ്ണമായി ന്യായീകരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതികളുണ്ടെങ്കിലും പാർട്ടി പ്രവർത്തകർ സി.പി.എമ്മിന് തന്നെ വോട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തിലായാലും പാർട്ടിക്ക് എതിരായി നിലകൊള്ളുന്നത് തെറ്റാണെന്ന് അണികൾ തിരിച്ചറിയണമെന്നും, പരാതികളും വിയോജിപ്പുകളും പാർട്ടിക്കുള്ളിലെ ചട്ടക്കൂടുകളിൽ മാത്രമായിരുന്നു ഉന്നയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പാർട്ടി നിലവിൽ ഒരു ആന്തരിക ചികിത്സയിലാണെന്നും അതിനായി ചിലപ്പോൾ കടുത്ത ചവിട്ടിപ്പിഴിയലുകൾ വേണ്ടിവരുമെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച അദ്ദേഹം, അത്തരത്തിൽ സംഭവിക്കാൻ പാർട്ടിയുടെ നിലപാടുകൾ കാരണമായിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, പാർട്ടിയുടെ എല്ലാ തലങ്ങളിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കാനും പോളിറ്റ് ബ്യൂറോയിൽ തീരുമാനമായിട്ടുണ്ട്.
പാർട്ടിയിൽ നേതൃമാറ്റം വരുന്നു എന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ട മാത്രമാണെന്നും തിരുത്തലുകൾ എന്നത് തുടർച്ചയായ സംഘടനാ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന രീതിയിലുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതിനിടയിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയായ ചില കാര്യങ്ങൾ പാർട്ടിയിലും വന്നുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വിശാല സംസ്ഥാന സമിതി യോഗത്തിൽ വിമർശനങ്ങൾ ഒഴിവാക്കി പിന്തുണ ഉറപ്പാക്കുന്നതിനായി ജില്ലാതല നേതാക്കളുമായി പാർട്ടി നേതൃത്വം ആശയവിനിമയം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
CPM General Secretary MA Baby Defends Opposition Leader Pinarayi Vijayan’s Remarks













