
മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവസാന മുന്നറിയിപ്പ് നൽകി. 1950-കളിലെയും 60-കളിലെയും ഡിഎംകെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങുമെന്നും ഡൽഹിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് കരുതേണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിരട്ടലായി കണ്ടാലും തങ്ങൾക്ക് പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പും അധികാരവും തങ്ങൾക്ക് രണ്ടാമത്തെ കാര്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനെ വഞ്ചിക്കാൻ അനുവദിക്കില്ലെന്ന് അംബേദ്കറുടെ നാമത്തിൽ ആണയിടുന്നതായും, മോദിക്കുള്ള ഈ ഫൈനൽ വാണിങ് അവഗണിച്ചാൽ ഇന്ത്യ മുഴുവൻ അതിന്റെ പ്രത്യാഘാതം ശ്രദ്ധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സ്റ്റാലിൻ, മണ്ഡല പുനർനിർണയം തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കുമെന്ന ആശങ്കയും പങ്കുവെച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ അനുവദിക്കില്ലെന്നാണ് ഡിഎംകെ നിലപാട്. വിഷയം ദേശീയ തലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, മോദി സർക്കാരിനെതിരെ കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ദ്രാവിഡ പാർട്ടികളുടെ തീരുമാനം.
Final warning to PM Modi: MK Stalin threatens massive protest if Delimitation sidelines Tamil Nadu













