കല്പറ്റ: കോൺഗ്രസ് നേതാക്കളെ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫോണിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് തട്ടിപ്പുകാർ നേതാക്കളെ ബന്ധപ്പെട്ടത്.
മൂന്ന് കോടി രൂപ നൽകിയാൽ വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരുപറഞ്ഞാണ് വിദ്യയെ തട്ടിപ്പുകാരൻ വിളിച്ചത്. സമാനമായ രീതിയിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും വ്യാജ ഫോൺ കോളുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സംഭാഷണത്തിനിടെ സംശയം തോന്നിയ വിദ്യ ബാലകൃഷ്ണൻ ഉടൻ തന്നെ വിഷയം മറ്റ് മുതിർന്ന നേതാക്കളെ അറിയിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് എ.ഐ.സി.സി ആസ്ഥാനത്തിന്റെ പേരിലും സമാന കോളുകൾ എത്തിയിരുന്നതായി നേതാക്കൾ വ്യക്തമാക്കി. വിദ്യ നൽകിയ പരാതിയിൽ കോഴിക്കോട് സൈബർ സെല്ലും പ്രത്യേക അന്വേഷണം നടത്തിവരികയാണ്.
Fraud Phone Calls Offering Cabinet Posts to Shafi and Dean: Priyanka Gandhi’s Private Secretary Files Complaint













