സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഗവർണർ കടുത്ത അട്ടിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31-ന് വിരമിക്കുന്നതിന് മുന്നോടിയായി പുതിയ കമ്മീഷണറായി നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. എന്നാൽ ഈ നിയമന ഉത്തരവിനായി രാജ്ഭവനിലേക്ക് അയച്ച ഫയൽ, സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ മനഃപൂർവ്വം മാറ്റിവെക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഫയൽ മാറ്റിവെച്ചതിന് പിന്നാലെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സമ്മതപത്രം വേണമെന്ന വിചിത്രമായ ആവശ്യവും ഗവർണർ മുന്നോട്ടുവെച്ചിരുന്നു. തുടർന്ന് സർക്കാർ ഹൈക്കോടതിയുടെ സമ്മതപത്രം ഉൾപ്പെടെ രാജ്ഭവന് കൈമാറിയിട്ടും ഗവർണർ നിയമനം നടത്താൻ തയ്യാറായില്ല. എൽഡിഎഫ് സർക്കാർ നിർദ്ദേശിച്ച യോഗ്യനായ ഉദ്യോഗസ്ഥനെ മനഃപൂർവ്വം തഴഞ്ഞ് ഫയൽ വെച്ചുതാമസിപ്പിക്കുകയാണ് ഗവർണർ ചെയ്തതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഭരണമാറ്റത്തിന് ശേഷം ഇപ്പോൾ ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയൊരു പേര് സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ നീക്കം നടത്തുകയാണ്. എൽഡിഎഫ് സർക്കാർ നിയമപരമായി എടുത്ത തീരുമാനത്തെ ഭരണഘടനാ പദവിയിലിരുന്ന് ഗവർണർ അട്ടിമറിച്ചതിന്റെ തെളിവാണ് ഇതെന്നും, രാജ്ഭവനെ രാഷ്ട്രീയ കളികൾക്കായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചു.
Governor Subverted Election Commissioner Appointment, Alleges Pinarayi Vijayan












