
എസ്.ഐ.ആറിനുശേഷം ബൂത്തിലെത്തിയ കേരളജനതയുടെ തീരുമാനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം. 2.71 കോടി വോട്ടർമാർ, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ട് രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാനാകും. 53,984 സർവീസ് തപാൽവോട്ടിൽ 20,028 എണ്ണം കിട്ടിയതോടെ പോളിങ് ശതമാനം 79.70 ആയി.
വോട്ടെണ്ണലിൽ തിടുക്കം വേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പുകമ്മിഷൻ നിർദേശം നൽകി. വീഴ്ചവരുത്തുന്നവർക്കെതിരേ അച്ചടക്കനടപടിയുണ്ടാകും. വോട്ടെണ്ണൽ ആദ്യം പൂർത്തിയാക്കിയതിന്റെ പേരിൽ ആർക്കും അവാർഡ് നൽകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
വോട്ടെണ്ണുന്നതിനെപ്പറ്റി പരാതിയുണ്ടെങ്കിൽ നിരീക്ഷകർ, കളക്ടർ, വരണാധികാരി എന്നിവർക്കു നൽകാം. ‘1950’ എന്ന നമ്പറിലും വിളിക്കാം. വോട്ടെണ്ണൽകേന്ദ്രത്തിലേക്ക് ക്യു.ആർ. കോഡുള്ള തിരിച്ചറിയൽകാർഡ് ധരിച്ചെത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ. സ്ഥാനാർഥിയും ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെടെ 15 വിഭാഗത്തിലുള്ളവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലുണ്ടാവുക. ഓരോ റൗണ്ടിലെയും വോട്ടുവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ ഏജന്റുമാരെ ബാധ്യപ്പെടുത്തിയശേഷമേ അടുത്ത റൗണ്ട് എണ്ണുന്നതിലേക്കു കടക്കൂ.
ഇ.വി.എമ്മിലെ വോട്ടുഫലമാകും ആദ്യമറിയുക. വിജയാഹ്ലാദപ്രകടനം അതിരുകടക്കാതിരിക്കാൻ കളക്ടർമാർക്ക് നിയന്ത്രണാധികാരം നൽകിയിട്ടുണ്ട്. കാസർകോട്ട് തിങ്കളാഴ്ച പടക്കക്കടകൾക്ക് കളക്ടർ നിരോധനം ഏർപ്പെടുത്തി 43 സ്ഥലങ്ങളിലെ 140 കേന്ദ്രങ്ങളിൽ ആദ്യം തപാൽവോട്ടും എട്ടരയോടെ ഇ.വി.എമ്മിലെ വോട്ടും എണ്ണും. വൈകീട്ട് അഞ്ചിനുമുൻപ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങൾ results.eci.gov.in എന്ന പോർട്ടലിലും ECINET മൊബൈൽ ആപ്പിലും കിട്ടും.
kerala Election results soon











