മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി തന്നെ നിയമിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ. കഴിഞ്ഞ രണ്ട് ദിവസമായി തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും മിഥ്യയാണെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ ഔദ്യോഗിക ചർച്ചകളും നടന്നിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. വാർത്ത വിശ്വസിച്ച് നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് തന്നെ ഫോണിൽ വിളിക്കുന്നതെന്നും ശബരീനാഥൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ മാത്രം ഉയർന്നുവന്ന വാർത്തയായതിനാൽ ആദ്യം പ്രതികരിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ ‘ദി ഹിന്ദു’ (The Hindu) പോലെയുള്ള ഒരു ദേശീയ മാധ്യമം ഈ വാർത്ത അച്ചടിച്ചു നൽകിയതോടെയാണ് ജനങ്ങൾ ഇത് വിശ്വസിക്കുന്ന സാഹചര്യമുണ്ടായതെന്നും അതുകൊണ്ടാണ് ഇപ്പോൾ ഇത്തരമൊരു വിശദീകരണ പോസ്റ്റുമായി രംഗത്തെത്തിയതെന്നും ശബരീനാഥൻ വ്യക്തമാക്കി. മാധ്യമ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് നിലപാട് വ്യക്തമാക്കിയത്.
താൻ ഒരു പദവിയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ആളല്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഭാവി കാര്യങ്ങളും പദവികളും സംബന്ധിച്ച ബാക്കി തീരുമാനങ്ങളെല്ലാം പാർട്ടി നേതൃത്വമാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന തസ്തികകളെച്ചൊല്ലി മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ് വിരാമമായത്.
KS Sabarinathan Denies Reports of Being Appointed as Political Secretary to CM; Terms News Mythical














