
സംസ്ഥാനത്ത് നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രിയിലായവരുടെ സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്നും പുതുതായി 10 പേരെക്കൂടി ഉൾപ്പെടുത്തി സമ്പർക്കപ്പട്ടിക വിപുലീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതോടെ ഹൈയെസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും, ഹൈറിസ്ക് വിഭാഗത്തിൽ 16 പേരും, ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണ് നിരീക്ഷണത്തിലുള്ളത്. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിൽ (എൻ.സി.ഡി.സി.) നിന്നുള്ള വിദഗ്ധ സംഘം നാളെ ജില്ലയിൽ സന്ദർശനം നടത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ അറിയിപ്പ്
കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐ.എം.സി.ആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്. പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ (എന്‍ സി ഡി സി) നിന്നുള്ള വിദഗ്ധര്‍ നാളെ (ജൂണ്‍ 13) ജില്ലയില്‍ സന്ദര്‍ശനം നടത്തും.
No New Nipah Cases in Kerala, Three More Contacts Hospitalized, Says Health Minister K Muraleedharan














