
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഇനി പാർട്ടിയുടെ ഫ്ലാറ്റിലേക്ക്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്ന അദ്ദേഹം തിരുവനന്തപുരം തമ്പാനൂരിലെ ‘ചിന്താ ഫ്ലാറ്റിലാകും’ ഇനി താമസിക്കുക. ഗവർണർക്ക് രാജി സമർപ്പിച്ച പിണറായി വിജയൻ, പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരും.
പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിനൊടുവിലാണ് അദ്ദേഹം ക്ലിഫ് ഹൗസിൻ്റെ പടികളിറങ്ങുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ് അദ്ദേഹത്തിന് ചിന്താ ഫ്ലാറ്റിൽ മുറി അനുവദിച്ചിരിക്കുന്നത്. ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B എന്നീ മുറികളാണ് അദ്ദേഹം ഉപയോഗിക്കുക. നേരത്തെ പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ താമസിച്ചിരുന്ന സ്ഥലമാണിത്. മെയ് 4-നായിരുന്നു ഗവർണർക്ക് അദ്ദേഹം രാജി സമർപ്പിച്ചത്. യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. മുഖ്യമന്ത്രി ധർമ്മടത്ത് നിന്ന് വിജയിച്ചെങ്കിലും മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പരാജയപ്പെട്ടിരുന്നു.
Pinarayi to move to ‘Chintha Flat’ after vacating Cliff House















