
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ വി.ഡി. സതീശനെ അനുകൂലിച്ച് രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ ഒഴുക്ക്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി പങ്കുവെച്ച പോസ്റ്റിന് താഴെ ഇതുവരെ 1.20 ലക്ഷത്തിലധികം കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഭൂരിഭാഗവും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായുള്ളവയാണ്. സിനിമാ മേഖലയിലെ പ്രമുഖരും ഇതിൽ പങ്കുചേർന്നു.സംവിധായകൻ സനൽ കുമാർ ശശിധരനും നടി ലാലി പി.എം. അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് സതീശനെ പിന്തുണച്ച് പ്രതികരിച്ചു. 2021 വരെ എൽഡിഎഫിനെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് സർക്കാരിന്റെ ഇസ്ലാമോഫോബിക് നിലപാടുകളും ഭൂരിപക്ഷ പ്രീണനവും കാരണം യുഡിഎഫിനെ പിന്തുടരാൻ തുടങ്ങിയതായും, ഈ ഘട്ടത്തിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം ഉറച്ചുനിന്ന വി.ഡി. സതീശന്റെ നിലപാട് ഏറെ പ്രധാനപ്പെട്ടതാണെന്നും ലാലി കുറിച്ചു.
“അദ്ദേഹം മുഖ്യമന്ത്രിയായില്ലെങ്കിൽ അത് ലക്ഷക്കണക്കിന് വോട്ടർമാരുടെ വികാരങ്ങളെ അവഗണിക്കുന്നതായിരിക്കും” എന്നും അവർ അഭിപ്രായപ്പെട്ടു.നടൻ സിദ്ദിഖും വി.ഡി. സതീശനെ പിന്തുണച്ച് ദീർഘമായ കുറിപ്പ് പങ്കുവെച്ചു. “ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും ലഭിച്ച വലിയ വിജയത്തിന് പിന്നിൽ പിണറായി വിജയനെതിരായ വികാരമാത്രമല്ല, ജനങ്ങളെ നയിക്കാൻ കഴിവുള്ള നേതാവെന്ന നിലയിൽ വി.ഡി. സതീശനിലുള്ള വിശ്വാസവുമുണ്ട്,” എന്നാണ് അദ്ദേഹം കുറിച്ചത്. “നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച ഏക നേതാവ് വി.ഡി. സതീശനായിരുന്നു. സാമുദായിക നേതാക്കളുടെ സമ്മർദങ്ങൾക്ക് വഴങ്ങാത്ത, ഭീഷണികൾക്ക് മുന്നിൽ മുട്ടുകുത്താത്ത, മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന നേതാവാണ് അദ്ദേഹം,” എന്നും സിദ്ദിഖ് പറഞ്ഞു.ഗ്രൂപ്പ് രാഷ്ട്രീയവും അധികാരപോരാട്ടങ്ങളും കാരണം മറ്റാരെങ്കിലും മുഖ്യമന്ത്രിസ്ഥാനം കൈവരിച്ചാൽ അത് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “
വി.ഡി. സതീശനെ ഒഴികെ മറ്റാരെയും മുഖ്യമന്ത്രിയായി ചിന്തിക്കാൻ പോലും കഴിയുന്നില്ല,” എന്നും കോൺഗ്രസ് നേതൃത്വം ജനങ്ങളുടെ വികാരവും ആഗ്രഹവും മാനിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം മാത്രമല്ല, പൊതുജനങ്ങളുടെ മനോഭാവവും പരിഗണിക്കണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളിലുടനീളം ശക്തമായി ഉയരുകയാണ്.














