
ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ കെ സുധാകരൻ എംപി കൊച്ചിയിൽ യോഗം വിളിച്ചുചേർത്തതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൊച്ചിയിൽ നടന്നത് ഒരു തരത്തിലും സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെയാണ് അതിൽ പങ്കെടുത്തതെന്നോ തനിക്കറിയില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഔദ്യോഗിക യോഗങ്ങൾ വിളിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുമാത്രമേ അത്തരം യോഗങ്ങൾ നടക്കാറുള്ളൂവെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കൊച്ചിയിലെ യോഗം ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇത്തരം തെറ്റായ വാർത്തകൾ നൽകരുതെന്നും ആവശ്യപ്പെട്ടു. ഓപ്പറേഷൻ തൂഫാനെ തകർക്കാൻ ആര് വിചാരിച്ചാലും നടക്കില്ലെന്നും ശക്തമായി തന്നെ ഇതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സുധാകരൻ സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് അറിവില്ലെന്ന് എറണാകുളം ഡിസിസിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ലഹരി മാഫിയയെ തകർക്കാൻ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധാകരൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം വിളിച്ചത്. എന്നാൽ ഈ യോഗത്തിൽ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, ഗുണ്ട പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ വൻ ക്രിമിനൽ സംഘങ്ങൾ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. സംസ്ഥാന സർക്കാരിന്റെ ജനപക്ഷ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ യോഗത്തിൽ പങ്കെടുത്തവരോട് സുധാകരൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ കർശന നിലപാട്.
Ramesh Chennithala Rejects K Sudhakaran’s Meeting, Says It Has No Connection With Operation Toofan















