മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യമെന്ന് ബിജെപി നേതാവ് വി.മുരളീധരൻ എംഎൽഎ. ബംഗാളിൽ മുൻ കമ്മിഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയപ്പോൾ തിരഞ്ഞെടുപ്പ് തിരിമറിയുടെ പ്രതിഫലം എന്ന് വിമർശിച്ച രാഹുൽ ഗാന്ധി എവിടെപ്പോയെന്ന് വി.മുരളീധരൻ പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് 100 സീറ്റ് കിട്ടും എന്ന് സതീശൻ ഉറപ്പിച്ച് പറഞ്ഞത് തിര.കമ്മിഷനുമായുള്ള ഡീലിൻ്റെ ഭാഗമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രത്തൻ ഖേൽക്കറുടെ നിയമനം സംശയാസ്പദമല്ലെങ്കിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും ബംഗാളിലെ ബിജെപി സർക്കാരിനോട് മാപ്പ് പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പല നിയമനങ്ങളും വ്യക്തിപരമായി കിട്ടിയ സഹായങ്ങളുടെ പ്രത്യുപകാരമെന്ന അടക്കംപറച്ചിൽ തലസ്ഥാനത്ത് ഉണ്ടെന്നും ബിജെപി കാര്യാലയത്തിൽ മാധ്യമങ്ങളെ കണ്ട വി.മുരളീധരൻ പറഞ്ഞു.











