വിദേശത്തുള്ള സ്വർണശേഖരം രാജ്യത്തേക്ക് തിരികെയെത്തിച്ച് ആർബിഐ

വിദേശത്തുള്ള സ്വർണശേഖരം ഒക്ടോബർ 2025 മുതൽ മാർച്ച് 2026 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്തേക്ക് തിരികെയെത്തിച്ച് ആർബിഐ. സ്വർണവിലക്കുതിക്കുകയും വിദേശ നാണ്യശേഖരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വർണം തിരികെയെത്തിച്ചത്. 2025 സെപ്റ്റംബർ അവസാനം 575.8 മെട്രിക് ടൺ ആയിരുന്ന ആഭ്യന്തര സ്വർണ നിക്ഷേപം 2026 മാർച്ചിൽ 680 ടണ്ണായി കൂടിയിട്ടുണ്ട്. ആറ് മാസ കാലയളവിൽ ആർബിഐ ആർബിഐ 104 മെട്രിക് ടൺ സ്വർണം രാജ്യത്തേക്ക് കൊണ്ടുവന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. തിരികെ എത്തിച്ചിരിക്കുന്ന സ്വർണം മുംബൈയിലേയും നാഗ്പൂരിലെയും സുരക്ഷിത ആർബിഐ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. കൈവശമുള്ള സ്വര്‍ണത്തിന്റെ 51 ശതമാനവും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റിലും വിദേശത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന സ്വർണം 290.4 മെട്രിക് ടണ്ണിൽ നിന്ന് 197.7 മെട്രിക് ടണ്ണായി കുറഞ്ഞിട്ടുണ്ട്. 2025 സെപ്റ്റംബറിൽ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന സ്വർണശേഖരം 97.4 ബില്യൺ ഡോളറായിരുന്നു. അത് മാർച്ച് 2026 ആയപ്പോഴേക്കും 115.4 ബില്യൺ ഡോളർ മൂല്യത്തിലെത്തിയിരുന്നു. മൊത്തം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് 13.9 ശതമാനത്തിൽ നിന്ന് 16.7 ശതമാനമായി കുതിച്ചുയർന്നു.

സ്വർണം വിദേശത്ത് സൂക്ഷിക്കുന്നത് വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷസാഹചര്യത്തിൽ വലിയ റിസ്കാണെന്ന് വിവിധ രാജ്യങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ട്. യുക്രെയ്‌നെതിരായ യുദ്ധത്തിനുശേഷം റഷ്യയുടെ വിദേശരാജ്യങ്ങളിലെ ആസ്തികള്‍ വന്‍തോതില്‍ മരവിപ്പിച്ചിരുന്നു. ഇതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെ മനംമാറ്റത്തിന് പ്രേരിപ്പിച്ചത്. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് വോൾട്ടിൽ നിന്ന് ഫ്രാൻസിന്റെ ബാങ്ക്വെ ഡി ഫ്രാൻസ് 129 മെട്രിക് ടൺ സ്വർണം തിരികെയെത്തിച്ചിരുന്നു. ഫ്രാൻസിന് പുറമേ ജർമനിയും പോളണ്ടും സ്വർണം തിരികെ എത്തിച്ചിട്ടുണ്ട്.

രാജ്യങ്ങൾ, സ്വന്തം രാജ്യത്തല്ലാത്ത സ്വർണം അന്യാധീനപ്പെട്ടുപോകുമോ എന്ന ചിന്താഗതി ശക്തമായതോടെയാണ് വിദേശത്തുള്ള സ്വര്‍ണം തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങിയത്. മറ്റ് രാജ്യങ്ങളും ഇന്ത്യന്‍ വഴിയെ സുരക്ഷിതത്വം മാത്രമല്ല വിദേശ രാജ്യങ്ങളില്‍ സ്വര്‍ണം സൂക്ഷിക്കാനുള്ള ചെലവും കൂടുതലാണ്. ഇതാണ് സുരക്ഷിതത്വവും ലാഭവും കണക്കാക്കി ഇന്ത്യയിലേക്ക് തന്നെ സ്വർണം തിരികെ എത്തിച്ചിരിക്കുന്നത്.

RBI brings back gold reserves stored abroad