
റിയാദ്: ചെങ്കടൽ തീരത്തെ യാൻബു തുറമുഖ നഗരത്തിൽ സൗദി അറേബ്യയുടെ പക്കൽ ഇനി 5 മുതൽ 7 ദിവസത്തേക്കുള്ള എണ്ണശേഖരം മാത്രമാണ് ബാക്കിയുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇതിന് പുറമെ ഈജിപ്തിൽ സൗദി സൂക്ഷിച്ചിട്ടുള്ള എണ്ണയുടെ അളവും വളരെ കുറവാണ്.
കഴിഞ്ഞ വ്യാഴാഴ്ച അതിരാവിലെ സൗദിയുടെ പ്രമുഖ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഉണ്ടായ ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയെന്നോണം പൈപ്പ്‌ലൈൻ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് എണ്ണ കയറ്റുമതി ചെയ്യാനുള്ള സൗദിയുടെ ഏക പ്രധാന ബദൽ മാർഗ്ഗമായിരുന്നു ഈ പൈപ്പ്‌ലൈൻ. പൈപ്പ്‌ലൈനിന്റെ പ്രവർത്തനം നിലച്ചതോടെ യാൻബു തുറമുഖം വഴിയുള്ള കയറ്റുമതി തടസ്സപ്പെടുകയും സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ശേഷിയെ അത് സാരമായി ബാധിക്കുകയും ചെയ്തിരിക്കുകയാണ്.












