
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു. പൊലീസിനെ അധിക്ഷേപിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ അഞ്ചാം പ്രതിയാണ് ശ്രീലേഖ.
തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാ നാഥിനെ കേസിൽ ആറാം പ്രതിയായും ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിൽ നടന്ന ബിജെപി പ്രതിഷേധ മാർച്ചിനിടെ പൊലീസിനെതിരെ മോശം പരാമർശങ്ങൾ നടത്തിയതായാണ് ആരോപണം. ‘പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ’ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മാർച്ചിൽ ഉയർന്നിരുന്നു.
പൊലീസിൻ്റെ ഔദ്യോഗിക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെ വരും ദിവസങ്ങളിൽ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കൂടുതൽ നിയമനടപടികൾ ഉണ്ടായേക്കും. ബിജെപി പ്രവർത്തകർക്കെതിരായ മുൻപത്തെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നത്.
Vattiyoorkavu clash: Police report accuses former DGP R. Sreelekha















