
ജയ്പുർ: നീറ്റ് പരീക്ഷ ചോർച്ചയിൽ രാജസ്ഥാനിൽ നിർണായക അറസ്റ്റ്. അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും ഉൾപ്പെടുന്നു. യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാൾ, സഹോദരൻ മാംഗിലാൽ ബിവാൾ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തതത്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് സിബിഐ കണ്ടെത്തി.രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും കുറ്റകരമായ രേഖകളും സിബിഐ പിടിച്ചെടുത്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐയ്ക്ക് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കേസ് ആദ്യം അന്വേഷിച്ച രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പുമായും സിബിഐ സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം 2024 എന്നിവയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ചില രേഖകൾ അനധികൃതമായി പ്രചരിച്ചതായി പരാതിയിൽ പറയുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻടിഎ) ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ആഭ്യന്തര പരിശോധനയ്ക്ക് ശേഷമാണ് കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറിയത്.












