മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി മോദിയും അമിത് ഷായും

ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജഗദീഷ് ദേവ്ദ, രാജേന്ദ്ര ശുക്ല എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നീണ്ട ചര്‍ച്ചകള്‍ക്ക് ഇതോടെ അവസാനമായി. അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട ശിവരാജ് സിഹ് ചൗഹനെ പിന്തള്ളിയാണ് യാദവ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ചൗഹാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്നു മോഹന്‍ യാദവ്.

സത്യപ്രതിജ്ഞയ്ക്ക് പോകുന്നതിന് മുമ്പ് 58 കാരനായ മോഹന്‍ യാദവ് ഭോപ്പാലിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ജനസംഘത്തിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയ്ക്കും ബിജെപിയുടെ സ്ഥാപക സൈദ്ധാന്തികന്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹം സംസ്ഥാന ബിജെപി ഓഫീസിലും എത്തിയിരുന്നു.