ത്രിപുരയില്‍ സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി സിപിഎം; ബിജെപിക്ക് ജയം

അഗര്‍ത്തല: ത്രിപുരയില്‍ ശക്തികേന്ദ്രത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്‌സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി. 29,965 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബിജെപിയാണ് ഇവിടെ ജയിച്ചത്. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബോക്‌സാനഗര്‍.

സിപിഎം എംഎല്‍എ ആയിരുന്ന സംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസുല്‍ ഹഖിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി തഫജ്ജല്‍ ഹുസൈനാണ് ഇത്തവണ വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്. തഫജ്ജല്‍ ഹുസൈന്‍ 34146 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി മിസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ത്രിപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ധന്‍പുരിലും ബിജെപി വിജയിച്ചു. 18871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ബിജെപിയുടെ വിജയം. ബിജെപി സ്ഥാനാര്‍ഥിയായ ബിന്ദു ദേബ്‌നാഥ് 30017 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ കൗഷിക് ചന്ദയ്ക്ക് 11146 വോട്ടുകളാണ് നേടാനായത്.

രണ്ടിടങ്ങളിലും സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. ധന്‍പുര്‍ ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. കേന്ദ്ര മന്ത്രിയായ പ്രതിമാ ഭൗമിക് മത്സരിച്ച ജയിച്ച മണ്ഡലമായിരുന്നു ധന്‍പുര്‍. തിരഞ്ഞെടുപ്പിന് ശേഷം പ്രതിമ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും തിപ്ര മോത പാര്‍ട്ടിയും രണ്ടിടങ്ങളിലും മത്സരിച്ചിരുന്നില്ല.

Also Read

More Stories from this section

family-dental
witywide