മുഖ്യമന്ത്രിയും പി.വി അന്‍വറും കാട്ടുകള്ളന്മാര്‍, കള്ളക്കടുത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അന്‍വര്‍; സിബിഐ അന്വഷണം വേണം: പി.സി ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രിക്കും പി.വി അന്‍വറിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പി.സി ജോര്‍ജ്. ഇരുവരും കാട്ടുകള്ളന്മാരാണെന്ന് പി.സി ജോര്‍ജ്ജ് വിമര്‍ശിച്ചു. സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അന്‍വറെന്നും രാജ്യത്തെ സ്വര്‍ണ കള്ളക്കടത്തില്‍ നൂറില്‍ 60 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്നും ഇതില്‍ 98ശതമാനം പ്രതികളും മലപ്പുറം ജില്ലക്കാരാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയല്‍ എസ്റ്റേറ്റ്, കൊലപാതകം ഉള്‍പ്പെടെ എല്ലാം അറിഞ്ഞിട്ടും അന്‍വര്‍ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നുവെന്നും അന്‍വര്‍ ഇവര്‍ക്ക് ഇത്രയും നാള്‍ എന്തിന് പിന്തുണ കൊടുത്തുവെന്നും അദ്ദേഹം ചോദിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണോ പി വി അന്‍വര്‍ എം എല്‍ എയുടെ നിലപാട് സംശയിക്കുന്നതായും പിസി ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചു. കെ റ്റി ജലീല്‍, കാരാട്ട് റസാക്ക് എന്നിവരുടെ അന്‍വറിനോടുള്ള പരസ്യ പിന്തുണ നിസാരമായി കാണരുതെന്നും പി സി ജോര്‍ജ് പറഞ്ഞു.

നയതന്ത്ര വഴിയിലൂടെ 22 തവണ സ്വര്‍ണവും, ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ലെന്നും ഇത്ര മാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോണകണെന്നും ഈ വസ്തുതകളെല്ലാം സി ബി ഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു.