ഇ.ഡി ഉദ്യോഗസ്ഥര്‍ സുരക്ഷാ ഭീഷണിയെന്ന് ഐ.ബി റിപ്പോര്‍ട്ട് : കൊച്ചി ഉള്‍പ്പെടെയുള്ള ഇഡി ഓഫീസുകള്‍ക്ക് അധിക സുരക്ഷ

കൊച്ചി: എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഭീഷണി നേരിടുന്നതായുള്ള ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി) റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓഫീസുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൊച്ചി ഉള്‍പ്പെടെയുള്ള ഇഡി ഓഫീസുകളുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എല്ലാ ഇഡി ഓഫീസുകളിലും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഉദ്യോഗസ്ഥരെ വിന്യസിക്കും.

ഉദ്യോഗസ്ഥര്‍ക്കെതിരേയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. കൊച്ചിക്കു പുറമേ കൊല്‍ക്കത്ത, റാഞ്ചി, റായ്പുര്‍, മുംബൈ, ജലന്ധര്‍, ജയ്പുര്‍, എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സുരക്ഷാ സേനയെ വിന്യസിക്കുക. നിലവില്‍ ലോക്കല്‍ പോലീസിനാണു ഇ ഡി ഓഫീസുകളുടെ സുരക്ഷാ ചുമതല. രാജ്യത്തുടനീളമുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളില്‍ സ്ഥിരമായി ഈ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാനാണു നീക്കം.