മോദി വന്നു, താമസിച്ചു, പോയി; പക്ഷേ 80 ലക്ഷം രൂപയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല; നിയമനടപടി

പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച ഹോട്ടലിന്റെ ബില്ല് ഒരു വര്‍ഷമായിട്ടും അടച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കര്‍ണാടകയിലെ മൈസൂരു സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചത്  റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടലിലായിരുന്നു. 80.6 ലക്ഷം രൂപയായിരുന്നു ഇതിന്റെ ബില്ല്. പക്ഷെ, ഒരു വര്‍ഷമായിട്ടും ബില്ല് അടക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇല്ല. ഇതേ തുടര്‍ന്ന് നിയമനടപടിക്ക് ഒരുങ്ങുകയാണ് ഹോട്ടല്‍ മാനേജുമെന്റ്. ജൂണ്‍ 1-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഹോട്ടല്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും (എന്‍ടിസിഎ) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (എംഒഇഎഫ്) സംഘടിപ്പിച്ച പ്രോജക്ട് ടൈഗര്‍ പരിപാടിയുടെ 50ാം വര്‍ഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി മൈസൂരിലെത്തിയും ഹോട്ടലില്‍ താമസിച്ചതും. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക ഉള്‍പ്പെടെയുള്ള താമസച്ചെലവും, തുക ലഭിക്കാന്‍ 12 മാസം വൈകിയതിനാല്‍ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേര്‍ത്തുള്ള തുകയാണ് ഹോട്ടല്‍ മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.

ബില്‍ തുക അടയ്ക്കാതായതോടെ നിരവധി തവണ ഹോട്ടല്‍ മാനേജ്‌മെന്റ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനും കര്‍ണാടക വനം വകുപ്പിനും സന്ദേശമയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം, മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്, പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് കര്‍ണാടക മന്ത്രി ഖണ്ഡേ പറഞ്ഞതായും വിവരമുണ്ട്. 2023 ഏപ്രിലില്‍ ഈ പരിപാടി നടക്കുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു, അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. സംസ്ഥാന ചിഹ്നം ഉപയോഗിച്ചതുമില്ല. ഇതൊരു സമ്പൂര്‍ണ്ണ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA) പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

പരിപാടി മൂന്ന് കോടി രൂപ ചെലവില്‍ ഏപ്രില്‍ 9 മുതല്‍ 11 വരെ നടത്തുന്നതിന് സംസ്ഥാന വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും 100% കേന്ദ്രസര്‍ക്കാര്‍ സഹായം ഉറപ്പാക്കിയിരുന്നതായും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിപാടി നടത്തിയതിനാല്‍ പരിപാടിയുടെ ചെലവ് 6.33 കോടി രൂപയായി ഉയര്‍ന്നു. പ്രാഥമിക എസ്റ്റിമേറ്റ് തുകയായ മൂന്ന് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെങ്കിലും ബാക്കി തുക ഇനിയും തീര്‍പ്പാക്കാനുണ്ട്. 2023 സെപ്റ്റംബര്‍ 29-ന്, കര്‍ണാടക പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ്ലൈഫ്) കുടിശ്ശിക തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, NTCA, ന്യൂഡല്‍ഹിക്ക് കത്തയച്ചു. എങ്കിലും, 3.33 കോടി രൂപയുടെ അധികച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് 2024 ഫെബ്രുവരി 12ന് NTCA നല്‍കിയ മറുപടി എന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide