ഇഡി കേസിൽ സുപ്രീം കോടതിയിൽ ജാമ്യം നേടിയ കെജ്രിവാളിന് പുറത്തിറങ്ങാനാകില്ല, സിബിഐ കേസിൽ കസ്റ്റഡി നീട്ടി റൗസ് അവന്യു കോടതി

ഡൽഹി: ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട ഇ ഡി കേസിൽ സുപ്രീം കോടതിയിൽ ജാമ്യം നേടിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പക്ഷേ പുറത്തിറങ്ങാനാകില്ല. മദ്യ നയവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ റൗസ് അവന്യു കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതാണ് ദില്ലി മുഖ്യമന്ത്രിക്ക് തിരിച്ചടിയായത്. ഇ ഡി ക്ക് പിന്നാലെ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ കെജ്രിവാൾ തിഹാർ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. ഇന്ന് കസ്റ്റഡി കാലാവധി കഴിയാനിരിക്കെയാണ് സി ബി ഐ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റൗസ് അവന്യു കോടതിയിലെത്തിയത്. കോടതി ജൂലൈ 25 വരെ ജെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയും ചെയ്തു.

നേരത്തെ ഇ ഡി കേസിൽ കെജ്രിവാളിന്റെ ഹർജി രാവിലെ പരിഗണിച്ച സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വിവാദമായ ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായ കെജ്രിവാളിന് ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി എം എൽ എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇനി ജൂലൈ 17ാം തീയതിയായിരിക്കും കെജ്രിവാളിന്റെ കേസ് ഹൈക്കോടതി പരിഗണിക്കുക

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10ാം തീയതി കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജയിലിൽ മടങ്ങിയെത്തിയ കെജ്രിവാളിനെതിരെ സി ബി ഐയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസിൽ കസ്റ്റഡി നീട്ടിയതാണ് ഇന്ന് പുറത്തിറങ്ങാമെന്ന കെജ്രിവാളിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്.

Also Read

More Stories from this section

family-dental
witywide