
ന്യൂഡല്‍ഹി: വിവാഹിതയായ യുവതിയോട് അടുക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത യുവാവ് ഒടുവില്‍ കാലുമാറിയപ്പോള്‍ യുവതി കോടതിയെ സമീപിച്ചു. പക്ഷേ യുവാവിന് അനുകൂലമായും യുവതിക്ക് പ്രതികൂലമായും കോടതി വിധി എത്തി.
വിവാഹിതയായ യുവതിക്ക് ലൈംഗിതകയെക്കുറിച്ചും യുവാവ് ചതിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധങ്ങള്‍ ഉഭയസമ്മതപ്രകാരമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തിയ എഫ്‌ഐആറിലും പരാതിക്കാരിയുടെ മൊഴിയിലും പൊരുത്തക്കേടുകളുണ്ടെന്ന് ജസ്റ്റിസുമാരായ സി ടി രവികുമാര്‍, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ എഫ്‌ഐആര്‍ നിയമത്തിന്റെ ദുരുപയോഗം മാത്രമാണെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അശ്വനി കുമാര്‍ ദുബെ വാദിച്ചു.
പ്രായപൂര്‍ത്തിയായ സ്ത്രീയെന്ന നിലയില്‍ ഭാവിയിലുണ്ടായേക്കാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടികാണാനാകുമായിരുന്നുവെന്നും ശരിയായ തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രായപൂര്‍ത്തിയാകാത്ത ആളുടെ ഒരു കേസല്ല ഇതെന്നും ഇത്തരത്തിലൊരു ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടാകാവുന്ന അനന്തരഫലങ്ങള്‍ മനസ്സിലാക്കാന്‍ സയുവതിക്ക് പക്വതയും ബുദ്ധിയും ഉണ്ടെന്നും കോടതി വിലയിരുത്തി.
15 വയസ്സുള്ള മകളുള്ള വിവാഹിതയായ യുവതി ഭര്‍ത്താവുമായി അകന്ന് മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. 2017ല്‍ യുവാവ് അവരുടെ വീടിന്റെ ഒന്നാം നില വാടകയ്ക്ക് എടുക്കാന്‍ യുവതിയെ സമീപിക്കുകയും ഇരുവരും ക്രമേണ അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കാന്‍ 2018 ഡിസംബര്‍ 10 ന് യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി. എന്നാല്‍ തന്റെ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടെന്നും വിവാഹം കഴിക്കാനാകില്ലെന്നും 15 വയസുള്ള മകളുടെ അമ്മ കൂടിയായ സ്ത്രീയോട് യുവാവ് പറഞ്ഞു. ഇതാണ് കേസിലേക്കും സുപ്രീം കോടതിയുടെ നിര്‍ണായക വിധിയിലേക്കും കലാശിച്ചത്.










