‘പിണറായി എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്, ചങ്കൂറ്റമുണ്ടെങ്കിൽ നിഷേധിക്കട്ടെ’: സുരേഷ് ഗോപി; അന്ന് പറഞ്ഞ മറുപടിയും വെളിപ്പെടുത്തി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി പി എമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. ‘വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ്’ അന്ന് മറുപടി നല്‍കിയതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. കൊല്ലം ഫാത്തിമ മാതാ കോളജിലെ പൂര്‍വ വിദ്യാർഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. തന്നെ സി പി എമ്മിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കിൽ പിണറായി നിഷേധിക്കട്ടെയെന്നും കേന്ദ്രമന്ത്രി വെല്ലുവിളിച്ചു.

ചില നേതാക്കളാണ് എന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. സഖാവ് പിണറായി വിജയന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ. വിളിച്ചിട്ടുണ്ട്, ഞാൻ പറഞ്ഞിട്ടുണ്ട്- വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ലെ എന്ന്. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്. 2014 ഓഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. വിഷമിപ്പിക്കുന്ന ഘട്ടം വന്നപ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് മാർക്സിസ്റ്റ് പാർട്ടി എന്നെ പിന്തുണയ്ക്കാൻ ശ്രമിച്ചു. അവർക്കും സാധിച്ചില്ല. – സുരേഷ് ​ഗോപി പറഞ്ഞു.

താൻ ലീഡര്‍ കെ കരുണാകരന്‍റേയും ഇ കെ നായനാരുടെയും നല്ല ‘മകനാ’യിരുന്നുവെന്നും ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ലെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. തൃശൂരിൽ പൂരം കലക്കിയാണ് ഞാൻ അവിടെ നിന്നു വിജയിച്ചുവെന്നതിലെ കതിരും പതിരും വേർതിരിക്കാൻ ശ്രമിക്കുകയാണ് ചിലർ. ഒന്നു ജയിച്ചപ്പോഴേക്കും അതിനു കാരണം പൂരം കലക്കിയോ, ആനയ്ക്കു പട്ട വലിച്ചിട്ടോ എന്നാണ് അവർ നോക്കുന്നത്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുത്തിട്ടും അവരുടെ ചോരയൂറ്റിക്കുടിക്കുന്നത് ചോദ്യം ചെയ്ത് പാവങ്ങൾക്കൊപ്പം നിന്നതു കൊണ്ടാണു തൃശൂരിലെ ജനങ്ങൾ എനിക്കു വോട്ടു തന്നത്’– സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide