കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർഥി നിതിൻരാജ് ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന പൊലീസ് വാദം തള്ളി കുടുംബം. നിതിൻ ഒരിക്കലും ലോൺ ആപ്പിന്റെ പേരിൽ ആത്മഹത്യ ചെയ്യില്ലെന്നും കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും നിതിൻരാജിന്റെ സഹോദരി നികിതരാജ് പ്രതികരിച്ചു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്. അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണെന്നും നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
മാതാപിതാക്കൾ ലോൺ എടുത്ത് തന്നെയാണ് ഞങ്ങളെ മൂന്ന് പേരെയും പഠിപ്പിച്ചിട്ടുള്ളത്. അങ്ങിനെ ലോൺ എടുത്ത് പറ്റിച്ച് പോകുന്നവർ അല്ല ഞങ്ങൾ. ആപ്പ് ലോണിന്റെ പേരിൽ അല്ല സഹോദരൻ ആത്മഹത്യ ചെയ്തത്. നിതിന് മറ്റൊരിടത്തും ലോണുകൾ ഇല്ല. 3 മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും ബോൾഡ് ആയിട്ടാണ് അവൻ ജീവിച്ചത്. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ ഇട്ടെറിഞ്ഞു വന്നേനെ. അവന് നീതീ കിട്ടിയില്ലെങ്കിൽ ഞങ്ങളും ജീവിച്ചിരിക്കില്ലെന്നും ആപ്പ് ലോണിന്റെ പേരിൽ ഒതുക്കി തീർക്കാൻ അനുവദിക്കില്ലെന്നും സഹോദരി നികിത പറഞ്ഞു.
നിതിന്റെ ഫോണിലേക്ക് ഏപ്രിൽ 9ന് മാത്രം ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽ നിന്ന് 98 സന്ദേശങ്ങളാണ് എത്തിയത്. വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും ഉൾപ്പെടെയാണിത്. നിതിൻ റഫറൻസ് നമ്പറായി നൽകിയിരുന്ന അധ്യാപിക ലതയുടെ ഫോണിലേക്കും ലോൺ ആപ്പുകാർ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫെബ്രുവരിയിൽ എടുത്ത 14,000 രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടായിരുന്നു ഈ ഭീഷണി. തന്റെ പേരിൽ പ്രിയപ്പെട്ട അധ്യാപികയ്ക്ക് അപമാനം നേരിട്ടത് നിതിനെ കടുത്ത മാനസിക വിഷമത്തിലാക്കി.
പ്രിൻസിപ്പലിന് അധ്യാപിക ഈ വിവരം പരാതിയായി നൽകിയതിനെത്തുടർന്നാണ് നിതിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. പ്രിൻസിപ്പലിന്റെ ഓഫീസിലെ ചോദ്യം ചെയ്യൽ നിതിനെ കൂടുതൽ തളർത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അധ്യാപിക പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് നിതിനെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്നാണ് പൊലീസ് നിഗമനം. ഓഫീസിൽ നിന്ന് നിധിൻ പൊട്ടിക്കരഞ്ഞു കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനെ ശരിവെക്കുന്ന സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, നിതിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിന്റെ, ക്ലിനിക് ഡിവൈഎഫ്ഐ പൂട്ടി. കണ്ണൂർ ചിറക്കുനിയിലെ ഡോക്ടർ റാം ദന്തൽ ക്ലിനിക്കാണ് പൂട്ടിയത്.
BDS student Nithinraj committed suicide in Ancharakandi, Kannur, family rejects police claim that he committed suicide due to loan application pressure














